പതിമൂന്നാം വയസില്‍ പീഡനം: പതിനാറാം വയസില്‍ ഷിബിലിനെതിരെ പോക്സോ കേസ് നല്‍കി: ജാമ്യത്തിലിറങ്ങിയ ഷിബിലി ഫര്‍ഹാനയുമായി വീണ്ടും കൂട്ട് കൂടി:- ബന്ധുവീട്ടിലെ വിവാഹ ചടങ്ങിനിടെ സ്വര്‍ണം അടിച്ച് മാറ്റി കത്തെഴുതിവച്ച് ചെന്നൈയ്ക്ക് കടന്നു; സിദ്ദിക്ക് കൊലക്കേസില്‍ കൂട്ട് പ്രതിയായ പതിനെട്ടുകാരിയെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ...
പതിമൂന്നാം വയസില്‍ പീഡനം: പതിനാറാം വയസില്‍ ഷിബിലിനെതിരെ പോക്സോ കേസ് നല്‍കി: ജാമ്യത്തിലിറങ്ങിയ ഷിബിലി ഫര്‍ഹാനയുമായി വീണ്ടും കൂട്ട് കൂടി:- ബന്ധുവീട്ടിലെ വിവാഹ ചടങ്ങിനിടെ സ്വര്‍ണം അടിച്ച് മാറ്റി കത്തെഴുതിവച്ച് ചെന്നൈയ്ക്ക് കടന്നു; സിദ്ദിക്ക് കൊലക്കേസില്‍ കൂട്ട് പ്രതിയായ പതിനെട്ടുകാരിയെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ...
വീട്ടില്‍ ഉറങ്ങിക്കിടന്ന മകളെ കാണാനില്ലെന്ന് പറഞ്ഞ് ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതിയുമായി ഒരു പിതാവ് എത്തുന്നു.
പരാതിക്ക് പിന്നാലെ പൊലീസ് സംഘം കാണാതായ ഫര്‍ഹാന എന്ന പതിനെട്ടുവയസുകാരിയുടെ വീട്ടിലേയ്ക്ക് എത്തി, സഹോദരൻ ഗഫൂറിനെയും പരാതി നല്‍കിയ പിതാവ് വീരാനെയും കസ്റ്റഡിയിലെടുത്തു. പെട്ടന്ന് തന്നെ നാട്ടില്‍ പരന്നത് മകളെ കാണാനില്ലെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും കൂട്ടികൊണ്ട് പോയതാണത്രേ. പക്ഷെ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കേരളക്കരയെ തന്നെ ഞെട്ടിച്ച ഒരു വാര്‍ത്ത പുറത്ത് വന്നു. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷിബില്‍ (22) കൂട്ടുപ്രതി ഫര്‍ഹാന (18) എന്നിവരടക്കം നാലുപേര്‍ കസ്റ്റഡിയില്‍. ഉത്തരേന്ത്യയില്‍ കേട്ട് പരിചയിച്ച സ്യുട്ട് കേസ് മോഡല്‍ കൊലപാതകം.
കൃത്യം ചെയ്യുമ്ബോള്‍ കൂടെ ഉണ്ടായിരുന്നതാകട്ടെ, ഫര്‍ഹാന മുമ്ബ് പോക്സോ കേസ് നല്‍കിയിരുന്ന പ്രതി ഷിബിലി. 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയല്‍ ചെയ്തത്. വഴിയരികില്‍ വച്ച് തന്നെ ലെെംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടിയാണ് അന്ന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു.അന്ന് ഫര്‍ഹാനയ്ക്ക് 13 വയസായിരുന്നു.
2018ല്‍ നെന്മാറയില്‍ ഫര്‍ഹാനയെ വഴിയരികില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഷിബിലിക്കെതിരെ ഫര്‍ഹാനയും കുടുംബവുമാണ് കേസ് നല്‍കിയത്. പീഡനം നടന്നത് 2018ലാണെങ്കില്‍ 2021ലാണ് കുടുംബം കേസ് കൊടുക്കുന്നത്. അന്ന് ൧൪ ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു.
അതിനുശേഷം ജാമ്യത്തിലിറങ്ങിയ ഷിബിലി ഫര്‍ഹാനയുമായി കൂട്ടു കൂടുകയായിരുന്നു. ഇരവരും നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. നാട്ടുകാര്‍ക്കും ഇവരെക്കുറിച്ച് നല്ല അഭിപ്രായമല്ല. അടുത്തിടെ കാറല്‍മണ്ണയില്‍ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫര്‍ഹാന സ്വര്‍ണവുമായി മുങ്ങിയെന്ന പരാതി ഉയര്‍ന്നിരുന്നു.സ്വര്‍ണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫര്‍ഹാന പോയതെന്നാണ് വിവരം.
അന്ന് ഫര്‍ഹാന ഷിബിലിയ്ക്കൊപ്പം ചെന്നൈയിലേയ്ക്ക് പോയതാണോ എന്നും സംശയമുണ്ട്. ഈ മാസം 23മുതല്‍ ഫര്‍ഹാനയെ കാണാനില്ലെന്ന് വ്യക്തമാക്കി കുടുംബം ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഫര്‍ഹാനയുടെ പിതാവ് വീരാൻകുട്ടിയുടെ പേരിലും ഈ മാസം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. മദ്യപിച്ച് ബഹളം വച്ചെന്ന് ചൂണ്ടിക്കാട്ടി വീരാൻകുട്ടിയുടെ അയല്‍വാസിയാണ് ഈ മാസം 13ന് പൊലീസില്‍ പരാതി നല്‍കിയത്.മെയ് 18-ാം തീയതി മുതലാണ് ഹോട്ടലുടമയായ സിദ്ദിഖിനെ കാണാതായത്.
സിദ്ദീഖ് തിരൂരിലെ വീട്ടിലായിരിക്കുമെന്ന് ഹോട്ടല്‍ ജീവനക്കാരനും സിദ്ദിഖ് കോഴിക്കോടുണ്ടാകുമെന്ന് വീട്ടുകാരും കരുതി. എന്നാല്‍, തൊട്ടടുത്തദിവസങ്ങളില്‍ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് വീട്ടുകാരില്‍ സംശയമുണര്‍ത്തി. മാത്രമല്ല, സിദ്ദിഖിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി രണ്ടുലക്ഷത്തോളം രൂപ പിൻവലിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന വിവരം സ്ഥിരീകരിക്കുകയും തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന് സിദ്ദഖിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളായ ഷിബിലിയും ഫര്‍ഹാനയും മെയ് 18-ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലില്‍ മുറിയെടുത്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജി 03, ജി 04 എന്നീ മുറികളിലാണ് ഇവരുണ്ടായിരുന്നത്. അന്നോ പിറ്റേദിവസമോ കൊലപാതകം നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെയ് 19-ാം തീയതി രണ്ട് ട്രോളിബാഗുകളുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.ഹോട്ടലിലെ ജി 04 മുറിയില്‍വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്.
സിദ്ദിഖിനെ മുറിയിലിട്ട് കൊലപ്പെടുത്തിയശേഷം മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിനുശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ട്രോളി ബാഗുകളിലാക്കി പ്രതികളായ രണ്ടുപേരും 19-ാം തീയതി വൈകിട്ട് 3.10-ഓടെ ഹോട്ടലില്‍നിന്ന് പുറത്തുപോവുകയായിരുന്നു. ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ ഷിബിലിയാണ് ആദ്യത്തെ ട്രോളി ബാഗ് കയറ്റിയത്. തൊട്ടുപിന്നാലെ ഫര്‍ഹാന കാറിനടുത്തേക്ക് വരുന്നതും ഡിക്കി തുറന്ന് പരിശോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഇതിനുശേഷം ഷിബിലി രണ്ടാമത്തെ ട്രോളി ബാഗും ഡിക്കിക്കുള്ളില്‍വെയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വെച്ച് കൊലപാതകം നടത്തിയ ശേഷം രണ്ടായി മുറിച്ച മൃതദേഹവുമായി പ്രതികള്‍ അട്ടപ്പാടിയിലേക്ക് യാത്ര ചെയ്തെന്നാണ് കണ്ടെത്തല്‍. ഈ യാത്രയ്ക്കിടെ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍വച്ചാണ് സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് പണം പിൻവലിച്ചിട്ടുള്ളത്. യു.പി.ഐ. വഴിയും എ.ടി.എം.
കാര്‍ഡ് വഴിയും പണം പിൻവലിച്ചതായാണ് വിവരം. ഇതിനുശേഷം അട്ടപ്പാടി ചുരത്തിലെത്തിയ പ്രതികള്‍ ഒൻപതാംവളവില്‍നിന്ന് മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗുകള്‍ കൊക്കയിലേക്ക് എറിയുകയായിരുന്നു.സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയില്‍ മൊബൈല്‍ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് പണം പിൻവലിച്ചതിന്റെ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. സിദ്ദീഖിനൊപ്പം ഷിബിലിയും ഫര്‍ഹാനയും മെയ് 18-ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിലുണ്ടായിരുന്നതായി കണ്ടെത്തിയതോടെ ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു.
തുടര്‍ന്ന് ചെന്നൈയില്‍വച്ചാണ് ഷിബിലിയെയും ഫര്‍ഹാനയെയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതോടെ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായി ഇവര്‍ വെളിപ്പെടുത്തി.ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ്, തിരൂരില്‍ ഇത്തരമൊരു കൊലപാതകത്തിനു ശേഷം രണ്ട് പ്രധാന പ്രതികള്‍ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആര്‍പിഎഫിന് വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈ എഗ‌്‌മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഷിബിലിയെയും ഫര്‍ഹാനയെയും ആര്‍പിഎഫ് പിടികൂടിയത്. ചെന്നൈ എഗ്‌മോറില്‍നിന്ന് ട്രെയിൻ മാര്‍ഗം ടാറ്റ നഗറിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനായി എഗ്‌മോര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ് ഏരിയയില്‍ കാത്തിരിക്കുമ്ബോഴാണ് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്.
ആര്‍പിഎഫ് അറിയിച്ച പ്രകാരം ചെന്നൈ എസ് 2 പൊലീസാണ് പ്രതികളെ പിടികൂടിയ വിവരം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഇന്നു രാവിലെ ഇവിടെയെത്തിയ തിരൂര്‍ പൊലീസ്, എസ്‌ഐ പ്രമോദിന്റെ നേതൃത്വത്തില്‍ ഇവരെ ഏറ്റുവാങ്ങി. ഇന്നു വൈകിട്ടോടെ ഇരുവരെയും തിരൂരില്‍ എത്തിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെന്നൈയില്‍ വച്ചുള്ള പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്കുള്ള കാരണവും കൊല നടത്തിയ രീതിയും മനസ്സിലാക്കാനായി കേരളത്തിലെത്തിച്ച ശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്യും.