ഫര്‍ഹാന പഠിക്കാന്‍ മിടുക്കിയെന്ന് മാതാവ്, സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് മോഷണത്തിന്; അമ്ബത്തിയെട്ടുകാരനായ സിദ്ദിഖുമായുണ്ടായിരുന്നത് മാസങ്ങളുടെ പരിചയം.
മലപ്പുറം: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് പ്രതി ഫര്‍ഹാനയുടെ മാതാവ് ഫാത്തിമ. മകള്‍ കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നും മകളെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഫാത്തിമ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഷിബിലിയുടെ ആവശ്യങ്ങള്‍ക്കാണ് മകള്‍ മോഷണം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫര്‍ഹാന പഠിക്കാൻ മിടുക്കിയായിരുന്നുവെന്ന് ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മോഷണക്കുറ്റത്തിനാണ് ഫര്‍ഹാനയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. അതേസമയം കേസിലെ പ്രതികളായ ഫര്‍ഹാനയേയും ഷിബിലിയേയും തിരൂര്‍ ഡി വൈ എസ് പി ഓഫീസില്‍ എത്തിച്ചു.
കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലില്‍ വച്ചാണ് ഒളവണ്ണ കുന്നത്തുപാലത്തെ ചിക് ബേക്ക് ഹോട്ടല്‍ ഉടമ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹംവെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയില്‍ തള്ളുകയായിരുന്നു.
അരയ്ക്ക് മുകളിലുള്ള ഭാഗം ഒരുട്രോളിയിലും ശേഷിക്കുന്നവ മറ്റൊരു ട്രോളിയിലും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് ഒമ്ബതാം വളവിലെ കൊക്കയില്‍ തള്ളിയത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ ആഷിഖുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.