ടാങ്കർ ലോറിയിൽ കാറിടിച്ചുകയറ്റി അച്ഛനും മകനും ആത്മഹത്യ ചെയ്തു; ഭാര്യയും സുഹൃത്തുക്കളുമാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പ്

father-and-son-commit-suicide-after-being-hit-by-a-car-in-a-tanker-lorry
തിരുവനന്തപുരം: ടാങ്കർ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആറ്റിങ്ങലിനടുത്ത് ദേശീയപാതയിലാണ് സംഭവം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ടാങ്കർ ലോറിയിലേക്ക് ആൾട്ടോ കാർ ഇടിച്ച് കയറ്റുകയായിരുന്നു. ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പ്രകാശിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം ആത്മഹത്യയാണെന്ന് സൂചനനൽകുന്ന കുറിപ്പും പ്രകാശന്റെ പോക്കറ്റിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഭാര്യയും അവരുടെ സുഹൃത്തുക്കളുമാണ് മരണത്തിന് ഉത്തരവാദികളെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫേസ്ബുക്ക് പേജിൽ ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാൾക്ക് ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി ഇതിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്.
പ്രകാശന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ഭാര്യയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ പങ്കുവയ്‌ക്കുകയും, ഇവരാണ് മരണത്തിന് ഉത്തരവാദികൾ എന്ന പോസ്റ്റും പ്രകാശൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്

ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു.

Next Post Previous Post